'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

25 April 2010

വഴിയേ പോകുമായിരുന്ന പാമ്പ്‌......

              " കബളിപ്പിക്കപ്പെട്ട ഒരു സുഹൃത്തിന്‍റെ  അനുഭവം എന്‍റെ കഥാ പരീക്ഷണത്തിലൂടെ ‍‍........ "

                ട്രെയിന്‍ ചെന്നൈ സ്റ്റേഷനോടടുക്കുന്നു. തലേന്നാള്‍ വൈകുന്നേരം കോഴിക്കോട് നിന്ന് കയറിയതാണ്. ഉറക്കക്ഷീണമുണ്ട്. രാവിലെ 9 മണിക്ക് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം.


എവിടെയെല്ലാം പോകാനുണ്ട്. എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്! അതിനിടയിലാണ് ഒരു ചെന്നൈ യാത്ര.  രണ്ടാഴ്ചത്തെ ലീവിനാണ് ദുബായില്‍ നിന്നും വന്നത്.  ഈ  യാത്ര ഒഴിച്ച് കൂടാന്‍ പറ്റാത്തതായിരുന്നു. അല്ലെങ്കിലും പ്രവാസികള്‍ എവിടെയും കഠിനാദ്ധ്വാനം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണല്ലോ.   ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ ആയിട്ടും ഇപ്പോഴും  ജീവിതം തുലാസിലാണ്. ജോലിയില്‍ നിന്നും എപ്പോഴും പിരിച്ചു വിടാവുന്ന അവസ്ഥ. എഞ്ചിനീയറിംഗ് ഡിഗ്രിയും സിസ്കോയുടെ സി സി എന്‍ എ യും അഞ്ചെട്ടു വര്‍ഷത്തെ പരിചയവുമുണ്ടായിട്ടും തലക്കു മുകളില്‍ ഒരു വാള്‍ തൂങ്ങുന്നത് പോലെ ഒരു അരക്ഷിതബോധമാണ്. കൂടുതല്‍ യോഗ്യതകളും  സര്‍ട്ടിഫിക്കറ്റുകളും ഏതു വിധേനയും നേടിയെടുത്ത് സുരക്ഷിതരാവാനുള്ള നെട്ടോട്ടത്തിലാണ് സഹപ്രവര്‍ത്തകരെല്ലാം. പലരുടെയും പേരുകളില്‍ ചുവന്ന മഷി വീഴുകയും  ചെയ്തിട്ടുണ്ട്. വര്‍ഷത്തില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ ദുബൈയിലെ ചുടുമണല്‍ക്കാറ്റിനെ കുളിരണിയിച്ച് പെയ്ത് പോകുന്ന മഴയെപ്പോലെയാണ് പ്രവാസിക്ക് കിട്ടുന്ന  അവധിയും. 'പരോള്‍' എന്ന് പറയുന്നതാവും കൂടുതല്‍ ഭംഗി. ഒരു വര്‍ഷം മുഴുവന്‍  രാപകല്‍ നീളുന്ന കഠിനാദ്ധ്വാനം ചെയ്തതിനു ശേഷം രണ്ടാഴ്ചക്കാലമാണ് കനിഞ്ഞു കിട്ടിയ അവധി.  എന്നും ഒരു ലഹരിയായി മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന  മഴക്കാലമായിട്ടു പോലും മഴ പകര്‍ന്നു തരുന്ന ദിവ്യാനുഭൂതി നുകരാന്‍ നില്‍ക്കാതെ   ചെന്നൈയിലേക്ക് തന്നെ  ഓടിച്ചതും ജോലി നഷ്ടപ്പെട്ടാലെന്ത്‌ എന്ന ഉല്‍കണ്‍ഠ തന്നെയായിരുന്നുവല്ലോ.


         പുലര്‍ച്ചെ  അഞ്ചു മണിക്ക് തന്നെ ട്രെയിന്‍ സ്റ്റേഷനിലെത്തി.  9 മണിക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തേണ്ടത്. ഹോട്ടലില്‍ ഒരു റൂം എടുത്ത്‌ താമസിക്കാനുള്ള  സമയമില്ല. എന്നാല്‍ പിന്നെ സ്റ്റേഷനില്‍ തന്നെ ഇരുന്നു കളയാം.  ബാത്ത്‌റൂമില്‍ കയറി അത്യാവശ്യങ്ങളെല്ലാം നിര്‍വഹിച്ച ശേഷം ഒരു ചായയും കുടിച്ച്  സ്റ്റേഷനിലെ സ്റ്റാളില്‍ നിന്ന് അന്നത്തെ പത്രവും  വാങ്ങി ഒഴിഞ്ഞ ഒരു ബെഞ്ചില്‍ ചെന്നിരുന്നു.


"ഗുഡ് മോര്‍ണിംഗ്". പത്രവായനയില്‍ മുഴുകിയിരുന്നപ്പോഴാണ്   അറബി ഉച്ചാരണത്തില്‍ ഒരു ഗുഡ് മോര്‍ണിംഗ് കേള്‍ക്കുന്നത്. ആദ്യം മുഖമുയര്‍ത്താതെ  മറുപടി പറഞ്ഞു. പെട്ടെന്ന് തന്നെ താന്‍ ദുബായിലല്ലല്ലോ എന്ന ബോധമുണ്ടായി.  ആരാണിവിടെ അറബി ഉച്ചാരണത്തില്‍! മുഖമുയര്‍ത്തി നോക്കി.  ഒരു യു എ ഇ സ്വദേശിയുടെ മുഖഭാവം . കന്തൂറയല്ല, വേഷം പാന്‍റ്സും ഷര്‍ട്ടും.  ചെന്നൈയിലും ഇവരോ! ഏതോ ടൂറിസ്റ്റ് ആയിരിക്കും. എന്തായാലും കുഴപ്പമില്ല. ഇവിടെ അങ്ങനെ ഏതെല്ലാം തരത്തിലുള്ള ആളുകള്‍‍.  കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ വായനയില്‍ തന്നെ  മുഴുകി.


"ലെറ്റ്‌ മി റീഡ്  വണ്‍ പേപ്പര്‍."


ഇംഗ്ലീഷ് പത്രം കണ്ടു ആഗതന്‍ ചോദിച്ചു.  വേഗം തന്നെ പത്രത്തിന്‍റെ  ഒരു ഉള്‍ പേജ് വലിച്ചെടുത്തു കൊടുത്തു.  


         മണിക്കൂറുകള്‍ കടന്നു പോയി.  ട്രെയിനുകള്‍ വീണ്ടും വന്നു.  ആളുകള്‍ വരികയും പോകുകയും ചിലര്‍ അവിടവിടെയായി കാത്തിരിക്കുകയും ചെയ്യുന്നു.


"വൈ ആര്‍  യു ഹിയര്‍? എ ടൂറിസ്റ്റ്?"


പത്ര  വായനയില്‍ മുഴുകിയിരുന്ന അപരിചിതനോട് ഞാന്‍ ചോദിച്ചു.  ഇരുന്നിരുന്നു  ‌ മടുത്തു തുടങ്ങിയിരുന്നു.


        "നോ."  തനിക്ക്  ദുബായ് ദൈരയില്‍ സ്വന്തമായി കെട്ടിടനിര്‍മാണ സാമഗ്രികളുടെ ബിസിനസ് ആണെന്നും  പേര് അബ്ദുല്‍ ഖാദര്‍  എന്നാണെന്നും അയാള്‍  മറുപടി പറഞ്ഞു. ഏകദേശം മുപ്പത്തഞ്ച് - നാല്‍പത്‌ പ്രായം തോന്നിക്കും.  ഏതായാലും  ദുബായിക്കാരനാണല്ലോ.  വിശദമായി പരിചയപ്പെട്ടു കളയാം. യുഎ ഇ സ്വദേശികളുമായുള്ള ബന്ധം എപ്പോഴും നല്ലതാണ്.  ഒന്ന് കാലിടറിയാല്‍ പിടിച്ചു നില്‍ക്കാന്‍ ചില്ലറ ബന്ധങ്ങളൊക്കെ ആവശ്യമായി വരും.


        അയാള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളാണെന്ന് തോന്നുന്നു. പെട്ടെന്ന് മറുപടി പറഞ്ഞു തീര്‍ത്തു  പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തുന്നത് കണ്ടപ്പോള്‍ അങ്ങനെ   തോന്നി. തനിക്കാണെങ്കില്‍ ഇനിയും മണിക്കൂറുകള്‍ കഴിയണം.


"ഇവിടെ ബിസിനസ് ആവശ്യത്തിനാണോ വന്നത്?"


        ഞാന്‍ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.  അത് മനസിലാക്കിയ അയാള്‍ പത്രം മടക്കി എന്‍റെ കയില്‍ തന്നു.  താന്‍ കൊച്ചിയില്‍ നിന്നാണ് വരുന്നതെന്നും ഈറോഡ്‌ വരെ പോകേണ്ട കാര്യമുണ്ടായിരുന്നെന്നും ഡല്‍ഹിക്ക് പോകാന്‍ വേണ്ടി ചെന്നൈയില്‍ വന്നതാണെന്നും അയാള്‍ കൂടുതല്‍ താല്‍പര്യം കാണിക്കാതെ പറഞ്ഞു.
        അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ദുബൈയിലെ ബിസിനസിനെക്കുറിച്ചും  കേരളത്തിലേക്കുള്ള ആഗമനോദ്ദേവുമെല്ലാം  അന്വേഷിച്ചു.  ഒരു മലയാളിയാല്‍ ചതിക്കപ്പെട്ടത്തിന്‍റെ അമ്പരപ്പിക്കുന്ന കഥയായിരുന്നു അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നത്. കൂടുതല്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.


    ഒരാഴ്ച മുമ്പാണ് തിരുവനന്തപുരത്തെത്തിയത്.  സഹപ്രവര്‍ത്തകനും  മലയാളിയുമായ ജോര്‍ജ് മാത്യുവിന്‍റെ  കൂടെ തന്‍റെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനാണ് വന്നത്.  തിരുവനന്തപുരത്തും  കൊച്ചിയിലും വെച്ച് ഇന്‍റര്‍വ്യൂ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അതോ ജോര്‍ജ് മാത്യുവിന്‍റെ  തന്ത്രമായിരുന്നോ എന്നും അറിയില്ല. ഏതായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ജോര്‍ജ് മാത്യു തന്‍റെ പാസ്പോര്‍ട്ട്‌ അടക്കമുള്ള എല്ലാ യാത്രാ രേഖകളും മറ്റു ബിസിനസ് ഡോക്യുമെന്‍റ്കളും പണവുമടങ്ങിയ ബാഗുമായി മുങ്ങിയെന്നു  സങ്കടത്തോടെ അയാള്‍ പറയുന്നത് കേട്ടപ്പോള്‍ നാടും വീടും വിട്ട് എങ്ങനെയും കഷ്ടപ്പെട്ട് കഞ്ഞി കുടിച്ചു പോകുന്ന  മലയാളികളെ  മൊത്തത്തില്‍ വഞ്ചകരാക്കുന്ന ഏഴാം കൂലികളോട് കടുത്ത അമര്‍ഷം തോന്നി.  പാസ്പോര്‍ട്ടും രേഖകളുമില്ലാതെ അന്യ രാജ്യത്ത് ഒറ്റപ്പെട്ട അയാളോട് അനുകമ്പയും തോന്നി.  ജോര്‍ജ് മാത്യുവിന്‍റെ ഒരു പാസ്പോര്‍ട്ട്‌ കോപ്പി അബദ്ധത്തില്‍ അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു.  അത് വെച്ച് ഒരു അന്വേഷണം നടത്തിയെങ്കിലും കൊച്ചിയിലെ ആ അഡ്രസ്സില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല.  ഏതായാലും പോലീസില്‍ ഒരു കംപ്ലേന്‍റ് കൊടുത്തു.  അന്വേഷണത്തില്‍ ഈറോഡ്‌ സ്വദേശിയാണ് ജോര്‍ജ് മാത്യുവെന്നു മനസിലായി.  അങ്ങനെ ഈറോഡ്‌ പോയി നിരാശനായാണ് അയാള്‍ ചെന്നൈയില്‍ എത്തിയത്. തിരിച്ചു  ദുബായിലേക്ക് പോകണമെങ്കില്‍ ഡല്‍ഹിയിലെ യു എ ഇ  എംബസിയില്‍ പോയി തീര്‍പ്പുണ്ടാക്കാന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.  ഡല്‍ഹിക്കുള്ള ട്രെയിന്‍ കാത്തുള്ള ഇരിപ്പാണ്. ഇനി എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. അവിടെ ചെന്നാല്‍ അറിയാം ബാക്കി കാര്യങ്ങള്‍. പണം മുഴുവന്‍ ബാഗിലായിരുന്നു‍.  അയാള്‍ പറഞ്ഞു.
പോക്കറ്റില്‍ ബാക്കിയായ കുറച്ചു പണം മാത്രമേ ഇനിയുള്ളൂ. ഡല്‍ഹിയിലെത്താനും ഭക്ഷണം കഴിക്കാനും അത് തികയില്ലെന്ന് വ്യക്തമാണ്.  അയാള്‍ ഇത്രയും പറഞ്ഞത് താന്‍ പ്രോത്സാഹിപ്പിച്ചത് കൊണ്ട് മാത്രമാണ്.  ഞാന്‍ താമസിക്കുന്ന രാജ്യക്കാരനുമാണ്. നാളെ ഇങ്ങനെയൊരു അനുഭവം എനിക്കവിടെ വെച്ചുണ്ടായാലോ.  എന്നിലെ മനുഷ്യസ്നേഹി ഉണര്‍ന്നെഴുന്നേറ്റു.  എന്‍റെ കയില്‍ കുറച്ചു പണമുണ്ട്.  അത്യാവശ്യ ചെലവിനുള്ള ഒരു അയ്യായിരം രൂപ ഞാന്‍ തരാം.  യു എ ഇയില്‍  എത്തിയിട്ട് തന്നാല്‍ മതി. ഞാന്‍ പറഞ്ഞു.  പക്ഷെ അയാളത് നിരസിച്ചു.  ഇപ്പോള്‍ വേണ്ടെന്നും  സഹായിക്കാന്‍ തോന്നിയതിനു നന്ദിയുണ്ടെന്നും അയാള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍  ബുദ്ധിമുട്ടിന്‍റെ സമയത്ത് പോലും യു എ ഇ സ്വദേശികള്‍ കാണിക്കുന്ന അഭിമാനബോധത്തോടു ബഹുമാനം തോന്നി.  നിര്‍ബന്ധിച്ച് പണം അയാളെ ഏല്‍പ്പിച്ചു.  അയാളുടെ യു എ ഇ യിലെ നമ്പര്‍ വാങ്ങി എന്‍റെ ദുബായിലെ നമ്പറും  അയാള്‍ക്ക്‌ കൊടുത്തു.  ഒരു പാട് നന്ദി പറഞ്ഞ് അയാള്‍ യാത്രയായപ്പോള്‍ ഒരു മനുഷ്യനെ വലിയ ബുദ്ധിമുട്ടില്‍ സഹായിച്ച ആത്മ നിര്‍വൃതിയായിരുന്നു മനസ്സില്‍.  ജോര്‍ജ് മാത്യുവിനെപ്പോലെ ഉളുപ്പില്ലായ്മ കാണിക്കുന്നവര്‍ മാത്രമല്ല മലയാളികള്‍ എന്ന് വിദേശികള്‍ മനസിലാക്കട്ടെ.


       ഏതായാലും സംഭവം കഴിഞ്ഞു ഇപ്പോള്‍ ഒരു വര്‍ഷത്തോളമാവുന്നു.  ദുബായില്‍ തിരിച്ചെത്തിയതിനു ശേഷം പല തവണ ആ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അങ്ങനെയൊരു നമ്പര്‍ നിലവിലില്ലെന്നാണ് കിളിനാദം.  നമ്പര്‍ മാറിയതോ നഷ്ടപ്പെട്ടതോ ആണെങ്കില്‍ ഇങ്ങോട്ടൊരു  വിളി വരേണ്ടേ. അതും ഉണ്ടായില്ല.  അയാളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ യാതൊരു സംശയവും തോന്നാത്തത് കൊണ്ട് അയാളുടെ ബിസിനസ് സ്ഥാപനത്തിന്‍റെ പേരോ വിവരങ്ങളോ ചോദിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ തന്നെ നിര്‍ബന്ധിച്ചു പണം അയാളെ എല്പ്പിക്കുകയായിരുന്നല്ലോ.


"മനസിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി,  മനസിനെ മറക്കുന്നു മുഖമെന്ന് പുതു മൊഴി....."   ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഓര്‍ത്തു പോയി.

09 April 2010

മാപ്പിളപ്പാട്ട് ലോകത്തെ അതികായന്‍ അഥവാ വേറിട്ട്‌ നടന്ന ഒരു രചയിതാവ്


     "ആലം മകന്ദം  നബി താമും  ബളര്‍ന്തിടൈ അതിമതി ഹിതമതി ലഹദിയത്തവന്‍ ഹുദ മധുതമാം മികവുറ്റോരഹമതരാം
മമതാ സമതാ  സബബാ ജഗമാ മികവാ തികവാ പുകളുറ്റൊരു   തിരു ദൂതരാം ..................." 


    1997 ലാണ്  ടി. പി അബ്ദുല്ല ചെറുവാടിയുടെ  പ്രശസ്തമായ ഈ വരികള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ  അനുഗ്രഹീത സ്വരത്തില്‍  ശുക്ര്‍  എന്ന കാസെറ്റിലൂടെ പുറത്തിറങ്ങുന്നത് .
അതെ  വര്‍ഷം തന്നെ ഈ ഗാനം   പല ഒന്നാം കിട രചയിതാക്കളെയും പിന്നിലാക്കി  സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍  ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു..  കെ വി അബൂട്ടിയുടെ ഈണത്തില്‍ അരീക്കോട്ടെ ഷാഫി എന്ന വിദ്യാര്‍ഥിയായിരുന്നു  അന്ന് തനിമയോടെ ആലപിച്ച്  പ്രസ്തുത നേട്ടം കൊയ്തത്.


പരമ്പരാഗത  മാപ്പിളപ്പാട്ടുകളുടെ സകല ചേരുവകളും കോര്‍ത്തിണക്കിയ  അതി മനോഹരമായൊരു  രചനയായിരുന്നു  മാപ്പിളപ്പാട്ട് പ്രേമികളെ  വിസ്മയിപ്പിച്ച   ഈ  ഗാനം.  മത്സര വേദികളിലും ഗാന സദസ്സുകളിലും  സജീവ സാന്നിധ്യമായ പ്രസ്തുത ഗാനം   പക്ഷെ മോയിന്‍ കുട്ടി വൈദ്യരുടെതാണെന്ന്  തെറ്റിദ്ധരിച്ചാണ് പല ഗായകരും  അവതരിപ്പിക്കാറുള്ളത്. അറബി, പേര്‍ഷ്യന്‍, ഉറുദു, തമിഴ്, മലയാളം തുടങ്ങിയ  ഭാഷകള്‍ സമന്വയിപ്പിച്ചുള്ള വൈദ്യരുടെ രചനാ രീതി തന്നെയാണ് സുഹൃത്തുക്കള്‍  ടി പി എന്ന് വിളിക്കുന്ന അബ്ദുല്ലയും  തന്‍റെ  രചനകളിലുടനീളം കൈക്കൊണ്ടിട്ടുള്ളത്. അതു കൊണ്ട് തന്നെ ടി പി യുടെ പല ഗാനങ്ങളും രചനാ വൈഭവത്തില്‍ മോയിന്‍ കുട്ടി വൈദ്യരുടേതിനോട്   കിടപിടിക്കുന്നതാണ്. 
"ആലം മകന്ദം" എന്ന ഗാനത്തിന്‍റെ ജീവന്‍ ടി വി യില്‍ വന്ന വീഡിയോ ആണ് ചുവടെ.


മാപ്പിളപ്പാട്ടുകളുടെ  മൂല്യശോഷണവും  അശ്ലീലവല്‍ക്കണവും വ്യാപകമായതില്‍  അതിയായി സങ്കടപ്പെടുന്ന ടി പി 1979 കാലഘട്ടങ്ങളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് വരികള്‍ കുത്തിക്കുറിച്ചു തുടങ്ങുന്നത്. ശക്തമായ മതചിട്ടകളുടെ  ചട്ടക്കൂടിലായിരുന്നു കുട്ടിക്കാലം. സ്കൂള്‍ പഠനത്തോടൊപ്പം രാവിലെയും രാത്രിയും പള്ളി ദര്‍സില്‍ പോകാനും രക്ഷിതാക്കള്‍ നിഷ്കര്‍ഷിച്ചിരുന്നു. വെള്ളിയാഴ്ച രാവുകളില്‍ പള്ളിയില്‍ സലാത്തും അതിന്‍റെ അവസാനം കാവയും (മലബാറിലെ ഒരു തരം  പായസം) പതിവായിരുന്നു. കര്‍ക്കശ സ്വഭാവക്കാരനായ ഉസ്താദിന്‍റെ കറുത്തിരുണ്ട് തടിച്ച  കൈകളില്‍ കിടന്നു പുളയുന്ന  ചൂരലിനെ  ഭയന്ന്,  ഉറക്കം തൂങ്ങി വരുന്ന കണ്ണുകളെ തുറന്നു പിടിച്ച് കാത്തിരിക്കണം  അവസാന ഇനമായ കാവ കുടി അരങ്ങേറാന്‍. സഹപാഠികളുടെ ആര്‍ത്തിയോടെയുള്ള  ഈ കാത്തിരിപ്പ് ഹാസ്യ രൂപത്തില്‍ പകര്‍ത്തിക്കൊണ്ടായിരുന്നു ആദ്യ രചന. 30 വര്‍ഷം മുമ്പുള്ള ആ വരികള്‍ ടി പി ഓര്‍ക്കുന്നത് ഇങ്ങനെ.

 "വെള്ളിയാഴ്ച രാവില്‍ ഞാന്‍ കാവാ കിനാവു കണ്ട്
ഉന്തും  തിരക്കിനിടയില്‍ നടക്ക്ണ് കണ്ട്
ഒന്നാം സഫിലിരുന്നു കുടിക്കാന്‍ എനിക്ക് മോഹം
രണ്ടാം വട്ടം വാങ്ങിക്കുവാനെനിക്ക് ദാഹം..........."

ക്രുദ്ധനായ  ഉസ്താദിന്‍റെ ചൂരലിന് പണിയായെങ്കിലും ഉസ്താദും  ഈ നിമിഷ കവിത ഇഷ്ടപ്പെട്ട്  ഉള്ളില്‍ ചിരിക്കുകയായിരുന്നില്ലേ  എന്ന് ഇപ്പോള്‍ തോന്നുന്നതായി ടി പി പങ്കു വെക്കുന്നു. ഏതായാലും പ്രസ്തുത സംഭവം ടി പി അബ്ദുല്ല എന്ന രചയിതാവിനെ  സംബന്ധിച്ചേടത്തോളം തന്നില്‍ ഒളിഞ്ഞിരിക്കുന്ന കവിയെ കണ്ടെത്തലായിരുന്നു. 30 വര്‍ഷത്തിനിടയില്‍ അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

     പിന്നീടുള്ള കാലങ്ങളില്‍ മുന്നില്‍ കാണുന്ന എന്തിനെക്കുറിച്ചും രണ്ടു വരി എഴുതുക എന്നത് ഒരു ശീലമായി. സ്കൂളില്‍ ചെറിയ കുട്ടികളെ മുന്‍ ബെഞ്ചില്‍ ഇരുത്തുന്നതും നാട്ടിലെ നായ ശല്യവും റോഡിലെ പൊടി ശല്യവുമെല്ലാം വിഷയങ്ങളായി. പല പൊതു താല്പര്യ സംബന്ധമായ രചനകളും ബന്ധപ്പെട്ടവരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുകയും ചെയ്തു. മദ്രസകള്‍ക്കു വേണ്ടി തയാറാക്കിയ അസംഖ്യം  നബിദിന ഗാനങ്ങളും ഈ രചയിതാവിന്റെ തൂലികക്ക്  മിനുപ്പേകിയെന്നു എടുത്തു പറയാവുന്നതാണ്.  1984-86 വര്‍ഷങ്ങളില്‍ മുക്കം എം എ എം ഓ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്തും സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ധാരാളം ഗാനങ്ങള്‍ എഴുതി. അങ്ങനെ 1989  ല്‍ ആദ്യമായി ടി പി തന്‍റെ ഗാനങ്ങള്‍  ചെറുവാടിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ ഗാന വിരുന്നായി അവതരിപ്പിച്ചു. നാടിനെക്കുറിച്ചും സാമൂഹിക വിഷയങ്ങളും തന്നെയായിരുന്നു ഉള്ളടക്കം.



"ഇടങ്ങേറിന്‍റെ പൊടി പാറി  
ഈ നാട് ചെറുവാടി 
റോഡില്‍ നടക്കുവാന്‍ ഗതിയില്ലാതായീ............... "

അത്  പോലെ
"ചെറുവാടി ആദ്യ കാലമില്‍ 
ബാഹ്യ ദേശമില്‍ പേര് കേട്ടൂ......"

തുടങ്ങിയവയായിരുന്നു  പാട്ടുകള്‍.

ഒരു  പൊതു പരിപാടിയോട് കൂടി ടി പി നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പല കലാ പ്രവര്‍ത്തകരും നേതാക്കളും പിന്തുണയും പ്രോത്സാഹനവുമായി ടി പി യെ സമീപിച്ചു. തെരഞ്ഞെടുപ്പ് വിഷയമാക്കിയ രാഷ്ട്രീയ ഗാനങ്ങള്‍ പലതും പുറത്തിറക്കി. അദ്ദേഹത്തിന്റെ പ്രശസ്തിയും കുതിച്ചുയരാന്‍ തുടങ്ങി. ആയിടക്ക് മകന്‍ ഹിജാസിന്‍റെ പേരുമായി ബന്ധപ്പെടുത്തി അബുഹിജാസ്‌ & പാര്‍ട്ടി എന്ന പേരില്‍ ഒരു കഥാ പ്രസംഗ ട്രൂപും തട്ടിക്കൂട്ടി നാടു നീളെ പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയെങ്കിലും അവതരണത്തില്‍ കൂടുതല്‍ വിദഗ്ദരായവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ കോമിക്കുകളും പൊടിക്കൈകളുമായി  പെടാപ്പാട് പെടേണ്ടി വന്നു. അതിനാല്‍  ഏറെ താമസിയാതെ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയില്‍ 1991ലാണ്  ഇപ്പോഴത്തെ സി എച്ച് കള്‍ച്ചറല്‍ ഫോറം ചെയര്‍മാനായ ഷബീര്‍ ചോല വഴി കോഴിക്കോട് സ്റ്റാര്‍ ഓഡിയോയുമായി ബന്ധപ്പെടുന്നത്. SSF  എന്ന  സംഘടനക്ക് വേണ്ടി സംഘടനയുടെ ചരിത്രത്തില്‍   ആദ്യത്തെതായ  ദഫ് ഗാനങ്ങള്‍ എഴുതിയതായിരുന്നു പ്രഥമ  കാസെറ്റ് സംരംഭം.  പിന്നീടങ്ങോട്ട് ഇരുപതോളം ദഫ് കസെറ്റുകള്‍. ക്രമേണ സ്റ്റാര്‍ ഓഡിയോയുടെ മറ്റു സംരംഭങ്ങളിലേക്കും ടി പി യുടെ രചനകള്‍ വന്നു തുടങ്ങി.
 അങ്ങനെ 1995 ല്‍ പൊന്‍ താരം എന്ന പേരില്‍ ജോയ്‌ വിന്‍സന്‍റ് ‌ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ച്  അദ്ദേഹത്തിന്‍റെ ആദ്യ മുസ്ലിം ഭക്തി ഗാന കാസെറ്റ് പുറത്തിറങ്ങി. കൊടിയത്തൂരിലെ ഉസ്സന്‍ മാസ്റ്ററുടെ മക്കളായ നാദിയ, ഷാഹദ്, പിന്നെ  ബാസിമ ചെറുവാടി, നിയാസ്‌ ചോല തുടങ്ങിയവരായിരുന്നു പാടിയത്.
അതിനു ശേഷം കുറച്ചു പരമ്പരാഗത മാപ്പിളപ്പാട്ടുകള്‍ രചിച്ച് 'പുന്നാരം' എന്ന പേരില്‍ അടുത്ത കാസെറ്റ് ‌ ഇറക്കി. കെ വി അബൂട്ടി ആയിരുന്നു ഇതിന്‍റെ  സംഗീത സംവിധാനം നിര്‍വഹിച്ചത്. അദ്ദേഹമാണ്  ടി പിയെ  പരമ്പരാഗത മാപ്പിളപ്പാട്ട് രചനാ രംഗത്ത് സജീവമാക്കിയത്.

"ചിന്തും ബദറില്‍ ലങ്കും റങ്കതിലപ്പുറം നിലയായ്‌ 
കുതുകുലമിക്കവര്‍ നിലയായ്‌ 
മധുരസമാകിലും നിനവായ്‌ 
മുജ്തബ താഹവര്‍ വരവായ്‌......."  

അത് പോലെ റജീബ് അരീക്കോട് പാടിയ

"ബദര്‍പട പുറപ്പെടാന്‍ അടുത്തിടെയുടനടി 
ഘോഷം ബഹു തോഷം
കുഡ്മളമതിയായ റസൂലടരാടാന്‍ 
സ്വഹാബികള്‍ ഒത്ത് നടുകിടെ ജഹ് ലോര്‍ ‍............"

തുടങ്ങിയ  പാട്ടുകളായിരുന്നു 'പുന്നാരം' എന്ന കാസെറ്റിനു വേണ്ടി രചിച്ച ട്രഡിഷനല്‍ മാപ്പിളപ്പാട്ടുകള്‍. ഇതില്‍ "ബദര്‍പ്പട പുറപ്പെടാന്‍ "എന്ന് തുടങ്ങുന്ന ഗാനത്തിന്റെ തനിമയും വാക്യഘടനയും കണ്ടു വിസ്മയിച്ച കെ വി അബൂട്ടി സംസ്ഥാന യുവജനോത്സവത്തില്‍ അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥിയെക്കൊണ്ട് പാടിക്കാന്‍ ഒരു മാപ്പിളപ്പാട്ട് ടി പി യോട് ആവശ്യപ്പെടുകയായിരുന്നു. അതിനു വേണ്ടി രചിച്ച  "ആലം മകന്ദം നബി താമും...." എന്ന് തുടങ്ങുന്ന പ്രസ്തുത ഗാനമാണ് ഒന്നാം സ്ഥാനം നേടുകയും യേശുദാസ്  പാടി  ശുക്ര്‍ എന്ന  കാസെറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.



     അതിനിടെ കുറച്ചു മത സൌഹാര്‍ദ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'പരിമളം' എന്ന മറ്റൊരു കാസെറ്റും ടി പി യുടേതായി വന്നു. കോഴിക്കോട് അബൂബക്കര്‍ ആയിരുന്നു സംഗീതം നിര്‍വഹിച്ചത്. ഇതില്‍ സതീഷ്‌ ബാബു ആലപിച്ച  ശ്രദ്ധേയമായ  ഒരു ഗാനമാണ് ചുവടെ.


"ശാന്തി നീങ്ങീ പട വാളേന്തീ .........
പാരിടം പോരിടമായീ......  
സമാന വിചാരം സുരഭില യാനം
എങ്ങോ പോയ്‌ മറഞ്ഞൂ ..........

പോര്‍ വിളിയായിത് മാറീ മണ്ണില്‍
ഈ നില തുടരുകയായീ..
തെരുവില്‍ തല്ലിടും കൊല
തുടര്‍ന്നിടും മനസുകള്‍
വന്മതില്‍ തീര്‍ക്കുകയായീ....


പരസ്പരം കലഹിക്കാന്‍ പറഞ്ഞില്ല മതങ്ങള്‍
ശാന്തി സമത്വം പാടുന്നെ
ക്രിസ്തുവും കൃഷ്ണനും മുഹമ്മദ്‌ നബിയും
സ്നേഹത്തിന്‍റവതാരമാം 
ചുടുനിണ മൊഴുക്കീടും 
ചുടലക്കളമാക്കീടും
ജീവിതം പാവനമേ -സുകൃതമീ ജീവിതം പാവനമേ



 സഹനത്തിന്‍ മധു മന്ത്രം അമൃതമാം തിരു മന്ത്രം 
സൗഹൃദം പുലര്‍ന്നീടട്ടെ
ബാന്കൊലി ശംഖൊലി  മണി നാദങ്ങള്‍ 
മലരായ്‌ വിരിഞ്ഞീടട്ടെ
ഒരമ്മ തന്‍ മക്കള്‍ നമ്മള്‍ ഒരേ മണ്ണില്‍ വളര്‍ന്നവര്‍ 
എന്തിനു പോരിടണം "

ശേഷം സംഗീത ലോകത്ത്‌  കാര്യമായ ഇടപെടലുകളില്ലാത്ത 7 വര്‍ഷത്തെ പ്രവാസ ജീവിതം. ഉരുകുന്ന മരുഭൂവിലും പാട്ടുകള്‍ മനസിലെ ഒരു കെടാത്ത അഗ്നിയായി സൂക്ഷിച്ചു. അനുഭവങ്ങള്‍ പലതും കടലാസിലേക്ക് വരികളായി പതിഞ്ഞു. തന്‍റെ വഴി വേറെയാണെന്നു മനസിലാക്കിയ അദ്ദേഹം 2005 ല്‍ പ്രവാസം മതിയാക്കി നാടിന്‍റെ പച്ചപ്പിലും ഗ്രാമീണ ഭംഗിയിലും വീണ്ടും മനസിനെ അഴിച്ചു വിട്ടു. ഭാവനയുടെ ലോകത്തിന്‍റെ മറ്റൊരു വാതായനമാണ്‌ ഈ രണ്ടാം ഘട്ടത്തില്‍ ടി പി തുറന്നത്. തന്‍റെ പഴയ സാമൂഹിക-പരിസ്ഥിതി വിഷയങ്ങളും മറ്റു പുതുമയുള്ള വിഷയങ്ങളും അനിമേഷന്‍ കാര്‍ട്ടൂണുകളിലൂടെയും ടെലി ഫിലിമുകളിലൂടെയും പൊതുജനങ്ങളിലേക്കെത്തിത്തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ആനിമേഷന്‍ ഫിലിമിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്‌ നേടിയ 'കുട്ടാപ്പി' യിലെ  6 ഗാനങ്ങളും അദ്ദേഹമാണ് എഴുതിയത്.

റസാക്ക്‌ വഴിയോരം സംവിധാനം ചെയ്ത 'കുട്ടാപ്പി' യില്‍   മലിനീകരണവും മണല്‍ വാരലും  മൂലം നശിച്ചു കൊണ്ടിരിക്കുന്ന പുഴകളും,  അസുഖം ബാധിച്ചിട്ടും   അതി ക്രൂരമായി പണിയെടുപ്പിച്ചത് കൊണ്ട് മദമിളകിയ ആനയുടെ നൊമ്പരവും (വീഡിയോ ഇവിടെ)  പ്ലാസ്റ്റിക് മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളുമെല്ലാം പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്മാര്‍ക്ക് വരെ ആസ്വാദ്യമായ രീതിയില്‍ വരച്ചു കാണിച്ചിരിക്കുന്നു. ബാസിമ, സഹല , സുഹൈല്‍ തുടങ്ങിയവരാണ് കുട്ടാപ്പിയിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
 ഫിറോസ്‌ ഖാന്‍ സംവിധാനം ചെയ്ത 'ഡോ.കോമുട്ടി അമ്പ്രല്ല സ്പെഷ ലിസ്റ്റ്',  ജഗന്ത് സംവിധാനം ചെയ്ത 'ഒറ്റ ച്ചിറകുള്ള പക്ഷി '  തുടങ്ങിയ ടെലി ഫിലിമുകളിലും ടി പിയുടെ ഗാനങ്ങള്‍ ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

     മുന്‍വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീറിന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഇറക്കിയ ഡോകുമെന്‍റ്റിയില്‍ "നിളയുടെ സംഗീത രസം നിറമാര്‍ന്ന തായ ........." എന്ന സുഹൈല്‍ ചെറുവാടി  ഈണം നല്‍കിയ ഗാനവും ടി പി യുടെ രചനാ വൈഭവം കൊണ്ട് ശ്രദ്ധേയമായി.
   പൂമ്പാറ്റ , വമ്പന്‍ ചിമ്പു, തത്തമ്മ  തുടങ്ങിയ ആനിമേഷന്‍ സിനിമകളും നിരവധി ആല്‍ബങ്ങളും ടി പിയുടെ  വരികള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നീണ്ട മുപ്പതു വര്‍ഷങ്ങളില്‍ പൂനിലാവായി പരന്നൊഴുകിയ ടി പി യുടെ  മാന്ത്രിക തൂലിക വിശ്രമമില്ലാതെ  ചലിച്ചു കൊണ്ടിരിക്കുകയാണ്. നക്ഷത്രങ്ങളോളം അത് വളരട്ടെ; നമുക്കു ആശംസിക്കാം. ടി പി യുടെ ഫോണ്‍ നമ്പര്‍ : 9048632762







Google Groups

Subscribe to Cheruvadi ( ചെറുവാടി )

Email:

Visit this group
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം