ശനിയാഴ്ചത്തെ 'ദി ഹിന്ദു' പത്രത്തില്‍ Don't hang them എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം എനിക്ക് മനസ്സിലായ രീതിയില്‍ ഇവിടെ മലയാളത്തില്‍ കൊടുക്കുന്നു. തൂക്കിക്കൊല്ലല്‍ എന്ന ശിക്ഷാ രീതി കാലഹരണപ്പെട്ടു പോയോ എന്ന ചര്ച്ചയിലേക്കെത്താനുള്ള ഒരു പ്രചോദനമായി തോന്നിയത് കൊണ്ടാണ് ഇവിടെ കൊടുക്കുന്നത്
1991 ലെ രാജീവ്ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് കുറ്റം ചുമത്തപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പേരെ തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 9 ആണ് വധ ശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ നിശ്ചയിച്ച തിയ്യതി. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ സമര്‍പ്പിച്ച ശിക്ഷ ഇളവു ചെയ്യാനുള്ള ദയാഹരജി രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ ഈ മാസം ആദ്യവാരത്തില്‍ തള്ളിക്കളയുകയും കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇക്കാര്യം തമിഴ്നാട് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ മൂന്നു പേരില്‍ മുരുകനും ശാന്തനും ശ്രീലങ്കന്‍ തമിഴരാണ്. വധം ആസൂത്രണം ചെയ്തു നടപ്പാക്കിയ എല്‍.ടി.ടി.ഇയുടെ പ്രധാന അംഗങ്ങളായ ഇവരാണ് ഓപ്പറേഷന് വേണ്ടി പ്രധാന സന്ദേശങ്ങള്‍ കൈമാറിയിരുന്നതും ആവശ്യമായ പണം എത്തിച്ചിരുന്നതും. മനുഷ്യബോംബായി പൊട്ടിത്തെറിച്ച ധനു ധരിച്ചിരുന്ന ബെല്‍റ്റ് ബോംബിലുപയോഗിച്ച ബാറ്ററി സെല്ലുകള്‍ വാങ്ങിയെന്ന കുറ്റമാണ് ഇന്ത്യക്കാരനായ പേരറിവാളന്റെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊലയാളിസംഘം ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ നേതൃത്വവുമായി ബന്ധപ്പെടുന്നതിനുപയോഗിച്ച വയര്‍ലെസ്സ് സെറ്റിന്റെ ബാറ്ററി വാങ്ങിയെന്ന കുറ്റവും ഇയാളുടെ പേരില്‍ത്തന്നെയാണ്. കൊലക്കുറ്റവും ഗൂഡാലോചനയും ചുമത്തി ഈ മൂന്നു പേര്‍ക്കും പിന്നെ നളിനി എന്ന സ്ത്രീക്കും അന്ന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും 2000 ല്‍ നളിനിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്ന് മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തന്റെ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിവരവേ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത് രാജ്യത്തെ പിടിച്ചു കുലുക്കി. മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്ത് ബീഭത്സമായി നടപ്പാക്കിയ ഈ പൈശാചികകൃത്യം ഏറ്റവും കര്‍ക്കശമായതും എന്നാല്‍ പരിഷ്കൃതരീതിയിലുള്ളതുമായ ശിക്ഷയര്‍ഹിക്കുന്നു. പക്ഷെ വധശിക്ഷയാകട്ടെ, ആധുനിക നീതിന്യായ വ്യവസ്ഥയില്‍ സ്ഥാനമില്ലാത്തതും മധ്യകാലത്തെ രക്തദാഹത്തിലൂന്നിയ ശിക്ഷാരീതിയിലേക്കുള്ള ഒരു തിരിച്ചുപോക്കുമായിരിക്കും. നിയമം അനുവദിച്ചിട്ടുള്ളതാണെന്ന ഒറ്റക്കാരണം ഒരു വ്യക്തിയുടെ ജീവനെടുക്കുക എന്ന ക്രൂരകൃത്യത്തിന്റെ കാഠിന്യം കുറക്കുന്നില്ല. വ്യക്തിയോ സ്ഥലമോ സാഹചര്യമോ വ്യത്യാസമില്ലാതെ 'ദി ഹിന്ദു' പതിറ്റാണ്ടുകളായെടുത്ത നിലപാട് ഇന്ത്യ വധശിക്ഷ റദ്ദാക്കണം എന്ന് തന്നെയാണ്. അത് പോലെ രാജീവ് ഗാന്ധി വധക്കേസ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവ് യാതൊരു ഇളവും അനുവദിക്കാതെ തന്നെ നല്‍കേണ്ടതുമാണ്.
ലോകത്ത് മരണശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന താല്‍പര്യം ഒരുപാട് രാജ്യങ്ങള്‍ മുന്നോട്ടു വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് വരെ 94 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തു കഴിഞ്ഞു. അത് പോലെ 34 രാജ്യങ്ങള്‍ ഔദ്യോഗികവും അനൌദ്യോഗികവുമായി മൊറട്ടോറിയം പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു. വര്‍ഷാവര്‍ഷം ധാരാളം വധശിക്ഷാവിധികള്‍ വായിച്ച് കുറ്റവാളികളെ പേടിപ്പിക്കാറുണ്ടെങ്കിലും 2004 മുതല്‍ ഇന്ത്യയും ഒറ്റ വധവും ഔദ്യോഗികമായി നടപ്പാക്കിയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി മരവിപ്പിച്ചു നിര്‍ത്തിയ വധശിക്ഷ പെട്ടെന്ന് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആവേശം യാദൃശ്ചികമാവാന്‍ വഴിയില്ല. എന്നാലും കുറ്റവാളികളായ ഏതാനും ജയില്‍പുള്ളികളെ തൂക്കിക്കൊന്നിട്ട് രാജ്യത്തെ ജനമനസ്സുകളിലേക്ക് തിരിച്ചു ചേക്കേറാമെന്നൊന്നും യു.പി.എ മോഹിക്കേണ്ടതില്ല. വെല്ലൂര്‍ ജയിലിലെ മരണനിരയില്‍ ഊഴം കാത്തിരിക്കുന്ന ഏതാനും എല്‍.ടി.ടി.ഇക്കാരുടെ കേസിലൂടെ അവരുടെ കുറ്റത്തിനര്‍ഹമായ ശിക്ഷക്ക് യാതൊരു ദാക്ഷീണ്യവും നല്‍കാതെ തന്നെ മരണശിക്ഷ രാജ്യത്ത് നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള ഒരു അവസരമാണ് കൈ വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഈയവസരം മുതലെടുത്ത് അവരുടെ മരണശിക്ഷ ജീവിതകാലം മുഴുക്കെ തടവ് ശിക്ഷയാക്കി കുറച്ചു കൊടുക്കുകയും ഈ ഇളവ് മറ്റെല്ലാ മരണം കാത്ത് കഴിയുന്ന പുള്ളികള്‍ക്കും അനുവദിച്ചു കൊടുക്കുകയും വേണം.