'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

26 February 2012

ഞങ്ങള്‍ക്കും വേണം താമസിക്കാനൊരിടം


     ഇന്ത്യാ മഹാരാജ്യത്തെ ഒരു കാട്ടില്‍ കൂട്ടത്തോടൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയാണ് ഞാന്‍. ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്ക് കടന്നു കയറി അവിടത്തെ കാര്‍ഷിക വിളകള്‍  വെട്ടി വിഴുങ്ങി നാശം വിതക്കാറുണ്ട്. പ്രതികാരമായി മനുഷ്യര്‍ ഞങ്ങളെ ആക്രമിക്കുകയും ഇരുഭാഗത്തും ജീവഹാനിയടക്കമുള്ള കഷ്ടനഷ്ടങ്ങള്‍ സംഭവിക്കാറുമുണ്ട്.

     പ്രകൃതി കനിഞ്ഞേകിയ ഞങ്ങളുടെ വാസസ്ഥലങ്ങള്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.  അതുമൂലം പട്ടിണിയുടെയും ദുരിതത്തിന്‍റെയും വക്കിലാണ് ഞങ്ങളുടെ ജീവിതം.  ജലസ്രോതസ്സുകള്‍ പലതും അതിദ്രുതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് കൊണ്ട് ദേഹം നനയ്ക്കാന്‍ പോയിട്ട് ദാഹം ശമിപ്പിക്കാന്‍ പോലും ജലം ഞങ്ങള്‍ക്കൊരു സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കാട് വിട്ട് നാട്ടിലേക്കിറങ്ങിയാല്‍ വന്യമൃഗങ്ങളെന്നും അപകടകാരികളെന്നും പറഞ്ഞ് മനുഷ്യര്‍ ഞങ്ങളെ തല്ലിക്കൊല്ലും. ചില മനുഷ്യരെപ്പോലെ ഞങ്ങള്‍ മറ്റു മൃഗങ്ങളെ കൊന്നു തിന്നുക പോലും ചെയ്യാറില്ല.  എന്നിട്ടും ഞങ്ങള്‍ വന്യമൃഗങ്ങളാണ് പോലും! എന്ത് മണ്ടത്തരമാണവര്‍ എഴുന്നള്ളിക്കുന്നത്!

     അതിനിടയില്‍ കൂനിന്മേല്‍ കുരുവെന്നോണമാണ് കാട്ടുകള്ളന്മാരുടെ ഭീഷണി. മോഹവിലയ്ക്ക് കൊമ്പുകള്‍ വിറ്റു പോകുന്നത് കൊണ്ട് ഞങ്ങള്‍ക്കിടയിലെ കൊമ്പന്‍മാര്‍ ധാരാളമായി വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അമ്മ പറയുന്നത് എനിക്കും വലുതായാല്‍ നെടുനീളന്‍ കൊമ്പുകള്‍ ഉണ്ടാകുമെന്നാണ്.  അങ്ങനെയെങ്കില്‍ ഞാനും വളരെയധികം സൂക്ഷിച്ചു നടക്കേണ്ടതായി വരും. കാട്ടുകൊള്ളക്കാര്‍ കൊന്നില്ലെങ്കില്‍പ്പോലും അവര്‍ എന്നെ പിടിച്ച് വല്ല സര്‍ക്കസ്സിലോ മൃഗശാലയിലോ പൂട്ടിയിടും.  അല്ലെങ്കില്‍ ഏതെങ്കിലും ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിക്കുകയോ കൂറ്റന്‍ മരത്തടികള്‍ വലിപ്പിക്കുകയോ ചെയ്യും.

     മനുഷ്യര്‍ പറയുന്നത് ഒരു ആനക്ക് കാട്ടിലാണെങ്കില്‍ 60 വയസ്സ് വരെയും   നാട്ടിലാണെങ്കില്‍ 80 വയസ്സ് വരെയും ആയുസ്സുണ്ടെന്നാണ്.  എന്നാല്‍ പകുതിയോളം ആനകള്‍ പതിനഞ്ചു വയസ്സ് തികയുന്നതിനു മുമ്പ് തന്നെ ചെരിയുമെന്നും അഞ്ചിലൊരാന മാത്രമാണ് മുപ്പത് തികക്കുന്നതെന്നും അവര്‍ തന്നെ പറയുന്നു.  തീര്‍ച്ചയായും കാട് വളരെ അപകടം പിടിച്ച ഒരിടം തന്നെയാണ്!

     പ്രകൃതി ജീവിക്കാനനുവദിച്ച സ്ഥലങ്ങളില്‍ ഒരിക്കലും മനുഷ്യന്‍‍ ഒതുങ്ങി നില്‍ക്കാറില്ല.  സുഖസൗകര്യങ്ങള്‍ തേടി അവന്‍ ഭൂമി മുഴുവന്‍ കയ്യടക്കുകയാണ്.  അങ്ങനെയാകുമ്പോള്‍ ആനകള്‍ക്ക് എന്തുകൊണ്ട് കാട് വിട്ട് പട്ടണത്തിലേക്ക് വന്ന് മനുഷ്യരോടൊപ്പം സുഖമായി ജീവിച്ചുകൂടാ? എന്തിനധികം, മനുഷ്യരല്ലേ ഭൂമിയിലെ ഏറ്റവും നല്ല വിഭവദായകര്‍?  അപ്പോള്‍ അവര്‍ക്ക് ഞങ്ങളെ തീറ്റിപ്പോറ്റാനും നിഷ്പ്രയാസം കഴിയണമല്ലോ.  പട്ടി, പൂച്ച, കോഴി, പന്നി, ആട്, കുതിര തുടങ്ങിയവക്കെല്ലാം അവര്‍ കഴിക്കാന്‍ ഭക്ഷണവും താമസിക്കാന്‍ കൂടും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും നല്‍കുന്നുണ്ടല്ലോ.

     മനുഷ്യര്‍ അവയില്‍ച്ചിലതിനെ ഭക്ഷണമാക്കാറുണ്ടെന്നെനിക്കറിയാം. എങ്കിലും ദോഷം പറയരുതല്ലോ. എല്ലാറ്റിനെയും അവര്‍ തിന്നാറില്ല. ഞാന്‍ അദ്ധ്വാനിക്കാന്‍ തയാറുള്ള ഒരു നല്ല തൊഴിലാളിയായത് കൊണ്ട് അവര്‍ക്കെന്നെ കൊല്ലേണ്ടി വരില്ല.  എന്‍റെ കൊമ്പുകള്‍ വേണമെങ്കില്‍  കൊടുത്തേക്കാം.  വാല്‍ പറിച്ചെടുത്ത് വേണമെങ്കില്‍ കൗതുകവസ്തുക്കളും  ഉണ്ടാക്കിക്കൊള്ളട്ടെ.  എന്തായാലും തീരെ ചെറുതായത് കൊണ്ട് എനിക്കും കാര്യമായ ഉപകാരമൊന്നും ഈ വാലു കൊണ്ടില്ല.

     3500 BC മുതല്‍ക്കു തന്നെ ഇന്ത്യയില്‍ ആനകളെ മെരുക്കി വളര്‍ത്തിപ്പോരുന്നുണ്ട്.  ഞങ്ങളുടെ മുന്‍ഗാമികളായിരുന്ന കമ്പിളിരോമക്കാരായ മാമത്തുകളും രാക്ഷസരൂപികളായ മാസ്റ്റൊഡോണുകളും രണ്ടു കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലേ ഇന്ത്യയില്‍ അലഞ്ഞു നടന്നിരുന്നു.  അങ്ങനെ ഏകദേശം പതിമുവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ്‌ അവയെല്ലാം മണ്ണടിഞ്ഞു പോയി.

     ഇപ്പോള്‍ ഞങ്ങളും വംശനാശഭീഷണിയിലാണ്. 1970 ല്‍ ലോകത്താകെ പതിനഞ്ചു ലക്ഷം കാട്ടാനകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ വെറും ആറര ലക്ഷമായി ചുരുങ്ങി. ഇന്ത്യയിലിപ്പോള്‍ ആനകളുടെ എണ്ണം കഷ്ടിച്ച്‌ മുപ്പതിനായിരമേ വരൂ. ഞങ്ങളുടെ കൂട്ടത്തിലെ മുതുമുത്തച്ഛനായ ഒരു കൊമ്പനാനയാണ് എനിക്കിതൊക്കെ പറഞ്ഞു തന്നത്.

     കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ 65 സസ്തനിവര്‍ഗങ്ങളാണ് വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായത്. ഏഷ്യന്‍ സിംഹങ്ങള്‍ക്ക് സംഭവിച്ചത് കണ്ടില്ലേ? കാട്ടിലെ രാജാവെന്ന് വിളിക്കപ്പെട്ടിരുന്ന അവ ഇന്ത്യയിലെ എല്ലാ കാടുകളില്‍ നിന്നും അപ്രത്യക്ഷരായി ഇപ്പോള്‍ ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുകയാണ്.  2010 ഏപ്രിലിലെ കണക്കനുസരിച്ച് ഗീര്‍ വനത്തിലും ഇപ്പോള്‍ വെറും 411 സിംഹങ്ങള്‍ മാത്രമേയുള്ളൂ.

     ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ലോകത്ത് ഒരു ലക്ഷവും ഇന്ത്യയില്‍ മാത്രം നാല്പ്പതിനായിരവും കടുവകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലോകത്ത്‌ ആറായിരത്തി ഇരുപതും ഇന്ത്യയില്‍ ആയിരത്തി നാന്നൂറ്റി ഒമ്പതും കടുവകള്‍ മാത്രമേയുള്ളൂവെന്നാണ് കണക്കുകള്‍ പറയുന്നത്.  ആനകളുടെ കാര്യം കുറച്ചു കൂടി മെച്ചമാണെങ്കിലും ആശങ്കയില്‍ത്തന്നെയാണ് ഞങ്ങളും.

     മനുഷ്യരുമായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുപോന്നിട്ടുള്ള ജീവികള്‍ക്ക് മാത്രമാണ് ലോകത്ത് നിലനില്പ്പുണ്ടായിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മനുഷ്യന്‍റെ മുന്‍ഗാമിയായ ഹോമോസാപ്പിയന്‍സിന്റെ കാലം തൊട്ടേ അതങ്ങനെയാണ്. പട്ടിയോടും പൂച്ചയോടുമൊക്കെ എനിക്കിപ്പോള്‍ അസൂയ തോന്നുകയാണ്. എന്ത് സുഖമാണവര്‍ക്ക്! ഒന്നും പേടിക്കാനില്ല. ഒരു ജോലിയും ചെയ്യേണ്ടതുമില്ല . മാത്രമോ, ഇഷ്ടം പോലെ ഭക്ഷണവും! ഒരു ആന‍ക്ക് സ്വപ്നം  കാണാന്‍ പോലും കഴിയാത്തത്ര അവകാശങ്ങളാണവക്കുള്ളത്.

     സസ്യാഹാരം മാത്രം ഭക്ഷിക്കാറുള്ള ഞങ്ങള്‍ക്ക് കുറച്ചു ഭക്ഷണമൊന്നും പോര വയറു നിറക്കാന്‍.  ഭൂമിക്ക് 680 കോടി മനുഷ്യരെയും മറ്റനേകം ജീവിവര്‍ഗങ്ങളെയും തീറ്റിപ്പോറ്റേണ്ട ബാധ്യതയുള്ളപ്പോള്‍ ഭക്ഷണപ്രിയരായ ഞങ്ങളുടെ നിലനില്‍പ്പിന് പിന്നെ എന്തര്‍ത്ഥമാണുള്ളത്. ഞങ്ങള്‍ക്ക് പുതിയൊരു വാസസ്ഥലം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യര്‍ ഞങ്ങളെ സംരക്ഷിക്കുമെന്നും ഭക്ഷണം കണ്ടെത്താന്‍ സഹായിക്കുമെന്നും ഞങ്ങള്‍ ഇനിയും വ്യാമോഹിക്കണോ? പണിയെടുത്ത് ജീവിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. മനുഷ്യര്‍ പോലും അദ്ധ്വാനിക്കുന്നില്ലേ. പിന്നെ ഒരു ആനക്കെന്തുകൊണ്ട് അങ്ങനെ ആയിക്കൂട!

     മനുഷ്യരാല്‍ പിടിക്കപ്പെട്ട് കഴിയുന്നത്‌  വെറുപ്പുള്ള കാര്യമാണെങ്കിലും  എല്ലാ പാപ്പാന്മാരും  അല്‍പ്പം മനുഷ്യപ്പറ്റുള്ളവരാവുകയാണെങ്കില്‍ അവരോടൊത്തുള്ള ജീവിതം ഞങ്ങള്‍ക്ക് പരമാനന്ദദായകം തന്നെയായിരിക്കും. അങ്ങനെയാണെങ്കില്‍പ്പിന്നെ ഞങ്ങള്‍ വിളകള്‍ നശിപ്പിക്കാന്‍ വരികയോ മനുഷ്യരെ ആക്രമിക്കുകയോ ചെയ്യില്ല. ഉറപ്പ്‌!

ദി  ഹിന്ദുവില്‍ വന്ന We too need a home എന്ന ലേഖനം ലേഖികയുടെ അനുവാദത്തോടെ വിവര്‍ത്തനം ചെയ്തത്.
Picture from TravelPod
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം