ഇന്ത്യാ മഹാരാജ്യത്തെ ഒരു കാട്ടില്‍ കൂട്ടത്തോടൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയാണ് ഞാന്‍. ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്ക് കടന്നു കയറി അവിടത്തെ കാര്‍ഷിക വിളകള്‍ വെട്ടി വിഴുങ്ങി നാശം വിതക്കാറുണ്ട്. പ്രതികാരമായി മനുഷ്യര്‍ ഞങ്ങളെ ആക്രമിക്കുകയും ഇരുഭാഗത്തും ജീവഹാനിയടക്കമുള്ള കഷ്ടനഷ്ടങ്ങള്‍ സംഭവിക്കാറുമുണ്ട്.
പ്രകൃതി കനിഞ്ഞേകിയ ഞങ്ങളുടെ വാസസ്ഥലങ്ങള്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുമൂലം പട്ടിണിയുടെയും ദുരിതത്തിന്റെയും വക്കിലാണ് ഞങ്ങളുടെ ജീവിതം. ജലസ്രോതസ്സുകള്‍ പലതും അതിദ്രുതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് കൊണ്ട് ദേഹം നനയ്ക്കാന്‍ പോയിട്ട് ദാഹം ശമിപ്പിക്കാന്‍ പോലും ജലം ഞങ്ങള്‍ക്കൊരു സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കാട് വിട്ട് നാട്ടിലേക്കിറങ്ങിയാല്‍ വന്യമൃഗങ്ങളെന്നും അപകടകാരികളെന്നും പറഞ്ഞ് മനുഷ്യര്‍ ഞങ്ങളെ തല്ലിക്കൊല്ലും. ചില മനുഷ്യരെപ്പോലെ ഞങ്ങള്‍ മറ്റു മൃഗങ്ങളെ കൊന്നു തിന്നുക പോലും ചെയ്യാറില്ല. എന്നിട്ടും ഞങ്ങള്‍ വന്യമൃഗങ്ങളാണ് പോലും! എന്ത് മണ്ടത്തരമാണവര്‍ എഴുന്നള്ളിക്കുന്നത്!
അതിനിടയില്‍ കൂനിന്മേല് കുരുവെന്നോണമാണ് കാട്ടുകള്ളന്മാരുടെ ഭീഷണി. മോഹവിലയ്ക്ക് കൊമ്പുകള്‍ വിറ്റു പോകുന്നത് കൊണ്ട് ഞങ്ങള്‍ക്കിടയിലെ കൊമ്പന്മാര് ധാരാളമായി വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അമ്മ പറയുന്നത് എനിക്കും വലുതായാല്‍ നെടുനീളന്‍ കൊമ്പുകള്‍ ഉണ്ടാകുമെന്നാണ്. അങ്ങനെയെങ്കില്‍ ഞാനും വളരെയധികം സൂക്ഷിച്ചു നടക്കേണ്ടതായി വരും. കാട്ടുകൊള്ളക്കാര്‍ കൊന്നില്ലെങ്കില്‍പ്പോലും അവര്‍ എന്നെ പിടിച്ച് വല്ല സര്‍ക്കസ്സിലോ മൃഗശാലയിലോ പൂട്ടിയിടും. അല്ലെങ്കില്‍ ഏതെങ്കിലും ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിക്കുകയോ കൂറ്റന്‍ മരത്തടികള്‍ വലിപ്പിക്കുകയോ ചെയ്യും.
മനുഷ്യര്‍ പറയുന്നത് ഒരു ആനക്ക് കാട്ടിലാണെങ്കില്‍ 60 വയസ്സ് വരെയും നാട്ടിലാണെങ്കില്‍ 80 വയസ്സ് വരെയും ആയുസ്സുണ്ടെന്നാണ്. എന്നാല്‍ പകുതിയോളം ആനകള്‍ പതിനഞ്ചു വയസ്സ് തികയുന്നതിനു മുമ്പ് തന്നെ ചെരിയുമെന്നും അഞ്ചിലൊരാന മാത്രമാണ് മുപ്പത് തികക്കുന്നതെന്നും അവര്‍ തന്നെ പറയുന്നു. തീര്‍ച്ചയായും കാട് വളരെ അപകടം പിടിച്ച ഒരിടം തന്നെയാണ്!
പ്രകൃതി ജീവിക്കാനനുവദിച്ച സ്ഥലങ്ങളില്‍ ഒരിക്കലും മനുഷ്യന് ഒതുങ്ങി നില്‍ക്കാറില്ല. സുഖസൗകര്യങ്ങള്‍ തേടി അവന് ഭൂമി മുഴുവന്‍ കയ്യടക്കുകയാണ്. അങ്ങനെയാകുമ്പോള്‍ ആനകള്‍ക്ക് എന്തുകൊണ്ട് കാട് വിട്ട് പട്ടണത്തിലേക്ക് വന്ന് മനുഷ്യരോടൊപ്പം സുഖമായി ജീവിച്ചുകൂടാ? എന്തിനധികം, മനുഷ്യരല്ലേ ഭൂമിയിലെ ഏറ്റവും നല്ല വിഭവദായകര്‍? അപ്പോള്‍ അവര്‍ക്ക് ഞങ്ങളെ തീറ്റിപ്പോറ്റാനും നിഷ്പ്രയാസം കഴിയണമല്ലോ. പട്ടി, പൂച്ച, കോഴി, പന്നി, ആട്, കുതിര തുടങ്ങിയവക്കെല്ലാം അവര്‍ കഴിക്കാന്‍ ഭക്ഷണവും താമസിക്കാന്‍ കൂടും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും നല്കുന്നുണ്ടല്ലോ.
മനുഷ്യര്‍ അവയില്‍ച്ചിലതിനെ ഭക്ഷണമാക്കാറുണ്ടെന്നെനിക്കറിയാം. എങ്കിലും ദോഷം പറയരുതല്ലോ. എല്ലാറ്റിനെയും അവര്‍ തിന്നാറില്ല. ഞാന്‍ അദ്ധ്വാനിക്കാന്‍ തയാറുള്ള ഒരു നല്ല തൊഴിലാളിയായത് കൊണ്ട് അവര്‍ക്കെന്നെ കൊല്ലേണ്ടി വരില്ല. എന്റെ കൊമ്പുകള്‍ വേണമെങ്കില്‍ കൊടുത്തേക്കാം. വാല് പറിച്ചെടുത്ത് വേണമെങ്കില്‍ കൗതുകവസ്തുക്കളും ഉണ്ടാക്കിക്കൊള്ളട്ടെ. എന്തായാലും തീരെ ചെറുതായത് കൊണ്ട് എനിക്കും കാര്യമായ ഉപകാരമൊന്നും ഈ വാലു കൊണ്ടില്ല.
3500 BC മുതല്ക്കു തന്നെ ഇന്ത്യയില്‍ ആനകളെ മെരുക്കി വളര്‍ത്തിപ്പോരുന്നുണ്ട്. ഞങ്ങളുടെ മുന്‍ഗാമികളായിരുന്ന കമ്പിളിരോമക്കാരായ മാമത്തുകളും രാക്ഷസരൂപികളായ മാസ്റ്റൊഡോണുകളും രണ്ടു കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലേ ഇന്ത്യയില്‍ അലഞ്ഞു നടന്നിരുന്നു. അങ്ങനെ ഏകദേശം പതിമുവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് അവയെല്ലാം മണ്ണടിഞ്ഞു പോയി.
ഇപ്പോള്‍ ഞങ്ങളും വംശനാശഭീഷണിയിലാണ്. 1970 ല്‍ ലോകത്താകെ പതിനഞ്ചു ലക്ഷം കാട്ടാനകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ വെറും ആറര ലക്ഷമായി ചുരുങ്ങി. ഇന്ത്യയിലിപ്പോള്‍ ആനകളുടെ എണ്ണം കഷ്ടിച്ച് മുപ്പതിനായിരമേ വരൂ. ഞങ്ങളുടെ കൂട്ടത്തിലെ മുതുമുത്തച്ഛനായ ഒരു കൊമ്പനാനയാണ് എനിക്കിതൊക്കെ പറഞ്ഞു തന്നത്.
കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ 65 സസ്തനിവര്‍ഗങ്ങളാണ് വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായത്. ഏഷ്യന്‍ സിംഹങ്ങള്‍ക്ക് സംഭവിച്ചത് കണ്ടില്ലേ? കാട്ടിലെ രാജാവെന്ന് വിളിക്കപ്പെട്ടിരുന്ന അവ ഇന്ത്യയിലെ എല്ലാ കാടുകളില്‍ നിന്നും അപ്രത്യക്ഷരായി ഇപ്പോള്‍ ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുകയാണ്. 2010 ഏപ്രിലിലെ കണക്കനുസരിച്ച് ഗീര്‍ വനത്തിലും ഇപ്പോള്‍ വെറും 411 സിംഹങ്ങള്‍ മാത്രമേയുള്ളൂ.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോകത്ത് ഒരു ലക്ഷവും ഇന്ത്യയില്‍ മാത്രം നാല്പ്പതിനായിരവും കടുവകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലോകത്ത് ആറായിരത്തി ഇരുപതും ഇന്ത്യയില്‍ ആയിരത്തി നാന്നൂറ്റി ഒമ്പതും കടുവകള്‍ മാത്രമേയുള്ളൂവെന്നാണ് കണക്കുകള്‍ പറയുന്നത്. ആനകളുടെ കാര്യം കുറച്ചു കൂടി മെച്ചമാണെങ്കിലും ആശങ്കയില്‍ത്തന്നെയാണ് ഞങ്ങളും.
മനുഷ്യരുമായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുപോന്നിട്ടുള്ള ജീവികള്‍ക്ക് മാത്രമാണ് ലോകത്ത് നിലനില്പ്പുണ്ടായിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മനുഷ്യന്റെ മുന്‍ഗാമിയായ ഹോമോസാപ്പിയന്‍സിന്റെ കാലം തൊട്ടേ അതങ്ങനെയാണ്. പട്ടിയോടും പൂച്ചയോടുമൊക്കെ എനിക്കിപ്പോള്‍ അസൂയ തോന്നുകയാണ്. എന്ത് സുഖമാണവര്‍ക്ക്! ഒന്നും പേടിക്കാനില്ല. ഒരു ജോലിയും ചെയ്യേണ്ടതുമില്ല . മാത്രമോ, ഇഷ്ടം പോലെ ഭക്ഷണവും! ഒരു ആനക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തത്ര അവകാശങ്ങളാണവക്കുള്ളത്.
സസ്യാഹാരം മാത്രം ഭക്ഷിക്കാറുള്ള ഞങ്ങള്‍ക്ക് കുറച്ചു ഭക്ഷണമൊന്നും പോര വയറു നിറക്കാന്‍. ഭൂമിക്ക് 680 കോടി മനുഷ്യരെയും മറ്റനേകം ജീവിവര്‍ഗങ്ങളെയും തീറ്റിപ്പോറ്റേണ്ട ബാധ്യതയുള്ളപ്പോള്‍ ഭക്ഷണപ്രിയരായ ഞങ്ങളുടെ നിലനില്‍പ്പിന് പിന്നെ എന്തര്‍ത്ഥമാണുള്ളത്. ഞങ്ങള്‍ക്ക് പുതിയൊരു വാസസ്ഥലം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യര്‍ ഞങ്ങളെ സംരക്ഷിക്കുമെന്നും ഭക്ഷണം കണ്ടെത്താന്‍ സഹായിക്കുമെന്നും ഞങ്ങള്‍ ഇനിയും വ്യാമോഹിക്കണോ? പണിയെടുത്ത് ജീവിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. മനുഷ്യര്‍ പോലും അദ്ധ്വാനിക്കുന്നില്ലേ. പിന്നെ ഒരു ആനക്കെന്തുകൊണ്ട് അങ്ങനെ ആയിക്കൂട!
മനുഷ്യരാല്‍ പിടിക്കപ്പെട്ട് കഴിയുന്നത് വെറുപ്പുള്ള കാര്യമാണെങ്കിലും എല്ലാ പാപ്പാന്മാരും അല്‍പ്പം മനുഷ്യപ്പറ്റുള്ളവരാവുകയാണെങ്കില്‍ അവരോടൊത്തുള്ള ജീവിതം ഞങ്ങള്‍ക്ക് പരമാനന്ദദായകം തന്നെയായിരിക്കും. അങ്ങനെയാണെങ്കില്‍പ്പിന്നെ ഞങ്ങള്‍ വിളകള്‍ നശിപ്പിക്കാന്‍ വരികയോ മനുഷ്യരെ ആക്രമിക്കുകയോ ചെയ്യില്ല. ഉറപ്പ്!
ദി ഹിന്ദുവില്‍ വന്ന We too need a home എന്ന ലേഖനം ലേഖികയുടെ അനുവാദത്തോടെ വിവര്‍ത്തനം ചെയ്തത്.
Picture from TravelPod
59 comments:
വന നശീകരണം ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാവുമ്പോള്‍ വനങ്ങളിലെ ഓരോ ജീവജാലങ്ങളും ഇത് പോലെ ഉത്കണ്ട പ്രകടിപ്പിക്കാന്‍ തുടങ്ങുന്ന കാലം വിദൂരമല്ല.
വിവര്‍ത്തനം ഇഷ്ട്ടമായി.
ഈ വിവര്‍ത്തനത്തിലൂടെ കുറെ പുതിയ അറിവുകള്‍ സമ്മാനിച്ച ശുകൂറിന് നന്ദി
വളരെ രസകരമായ അവതരണമാണ് വായന അനുഭവമാക്കുന്നത്. അതുവഴി അറിയാത്ത വിവരങ്ങള്‍ അറിയുന്നതിനും സമകാലിനമായ നശീകരണങ്ങളിലെ ആകുലത വെളിവാക്കുന്നതും ആയ വിവര്‍ത്തനം നന്നായി.
വിവര്‍ത്തനം നന്നായി...
അശാസ്ത്രീയമായ രീതികളില്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന, കൊള്ളലാഭത്തിനായി വനം കയ്യേറി വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന മനുഷ്യരോടുള്ള ഒരു പാവം കുട്ടിയാനയുടെ അഭ്യര്‍ത്ഥനയാണിത്. സസ്യഭുക്കുകള്‍ ആയ നാട്ടാനകളില്‍ "മൃഗീയ" വാസന വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് അവരുടെ സംരക്ഷകര്‍ എന്ന് നടിക്കുന്ന മനുഷ്യര്‍ക്ക് തന്നെയാണ്. ക്രൂരമായ ശിക്ഷാ രീതികള്‍, അമിതമായ ജോലി ഭാരം, പരിചരണക്കുറവ് എല്ലാം തന്നെ പ്രാധാന കാരണങ്ങള്‍. ഭാവി തലമുറക്ക് ഇവിടെ സുഗമമായി ജീവിക്കാന്‍ വേണ്ടി പ്രകൃതിയെ സ്നേഹിച്ച്, സംരക്ഷിച്ച് മുന്നേറാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധമാണ്. ഷുക്കൂര്‍ ഭായ് മൊഴിമാറ്റല്‍ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍...ലേഖിക പുഷ്പ കുറുപ്പിനും... !
പുതിയ അറിവുകൾ പകർന്നു തന്നതിനു നന്ദി. ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും അവരുടേതായ ആവാസവ്യവസ്തക്ക് അവകാശമുണ്ട്. അത് ഇല്ലാതാക്കാൻ മറ്റൊരാൾക്ക് അവകാശമില്ല്ല.
ആശംസകൾ....
രസകരമായൊരു വായന സമ്മാനിച്ചു , സന്തോഷം.
നല്ല പരിശ്രമം ഈ വിവര്‍ത്തനം. നാം ശ്രീലങ്കയെ കണ്ട് പഠിക്കണം. അവിടെ ഒരു അനാഥാലയമുണ്ടത്രെ ആനകള്‍ക്ക്.
നന്ദി ശുക്കൂര്‍ ഈ ശ്രമത്തിനു ....
നല്ല വിവര്‍ത്തനം. വളരെ നന്നായി ഈ പരിചയപ്പെടുത്തല്‍....
നല്ല വിവര്‍ത്തനം, പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ കണ്ണുകള്‍ തുറക്കട്ടെ, നാട്ടാനയും കാട്ടാനും ഇടയുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്തട്ടെ.
നന്നായിരിക്കുന്നു .....വളരെ ഇഷ്ടപ്പെട്ടു ....വിവര്ത്തനത്തിന്നു നന്ദി .......
ഈ ദയനീയതക്ക് മുന്പില് നമുക്ക് മാറി ചിന്ദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,,,,
പോസ്റ്റ് വളരെ നന്നായി .....
വിവര്‍ത്തനമാണെങ്കിലും നല്ല അറിവു തന്ന ലേഖനം
അവരുടെ ആവാസ വ്യവസ്ഥിതി തകർത്താൽ അവറ്റകൾക്ക് നാട്ടിലേക്കിറങ്ങാതെ മറ്റ് മാർഗ്ഗമില്ല. അത് പ്രകൃതിനിയമമാണ്. അവരും ഈ ലോകത്തിന്റെ അവകാശികളാണെന്ന് പലപ്പോഴും മനുഷ്യൻ എന്ന മൃഗം മറക്കുന്നു.
വായിച്ചപ്പോള്‍ ആ കുട്ടിക്കുറുമ്പന് മുന്നില്‍ വന്ന് സങ്കടം പറയുന്ന പോലെ തോന്നി.
അഭിനന്ദനങ്ങള്‍ പ്രിയാ
ഇങ്ങനെ നല്ല മനസുള്ള ബ്ലോഗര്‍മാരും വരട്ടെ
അഭിനന്ദനങ്ങള്‍ പ്രിയാ
ഇങ്ങനെ നല്ല മനസുള്ള ബ്ലോഗര്‍മാരും വരട്ടെ
വിവര്‍ത്തന ശ്രമത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു, നന്നായി.The Hindu article നേരത്തെ വായിച്ചിട്ടുണ്ട്
nalla vivarangal panku vechathinnu nandhi....vanangal nasheekarikkappettu kondirikkunnu oppam manushyanum
ചരിത്രവും,നിലനില്പിന്റെ ആവശ്യകതയും ഒത്തിണങ്ങിയ അസ്സലൊരു ആനക്കുട്ടിതൻ ആത്മകഥാശം പരമാർശിച്ച്,സത്യത്തിൻ മുഖം കാണിച്ചുതരുന്ന നല്ലൊരു വിവർത്തനം...!
നന്നായിരിക്കുന്നു ആല്മഗതവും
വിവര്‍ത്തനവും..
അവബോധം നടത്തേണ്ട കാര്യം വളരെ ലളിതമായി രസത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ലേഖനം തിരഞ്ഞെടുത്ത് വിവര്‍ത്തനം ചെയ്തതതിന് അഭിനന്ദനങ്ങള്‍.ആനകളേ മനുഷ്യര്‍ ചൂഷണം ചെയ്യുന്ന ഈ കാലത്ത് ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ തന്നെ ഇത്. മൃഗത്തെ മെരുക്കി മനുഷ്യരോടോപ്പം കൂട്ടിയാലും പരിധി വിട്ട് ബുദ്ധിമുട്ടിക്കരുത്,ഉപദ്രവം സഹിക്കാതാവുമ്പോഴാണല്ലോ തിരിഞ്ഞാക്രണത്തിനവര് മുതിരുന്നത്.
വികസന ദാഹം ആണ് നമുക്ക് അതിനു വേണ്ടി പലതും വെട്ടി പിടിക്കുമ്പോള്‍ നാം അറിയുന്നില്ല നമുക്ക് നമ്മളെ തന്നെ ആണ് നഷ്ടമാകുന്നത് എന്ന്
അഭിനന്ദനങള്‍ . നല്ല വായനാനുഭവം .
പുത്തന്‍ അറിവുകള്‍ നല്കിയ വായനാസുഖമുള്ള പോസ്റ്റ്..വിവര്‍ത്തനം നന്നായി..
ഇരു കാലികള്‍ കാട് കയറി !!
നന്നായി...
നന്നായി ഷുക്കൂര്‍,
നശിച്ചു പോകുന്ന കാടുകള്‍, അതില്‍ വേദനിക്കുന്ന മൃഗങ്ങള്‍, അവര്‍ക്ക് വിളിച്ചുപറയാന്‍ പറ്റില്ലല്ലോ ഞങ്ങളോട് അനീതി കാട്ടല്ലേ , ഞങ്ങളെ ഇവിടെ ജീവിക്കാന്‍ വിടണേ എന്ന്.
ഒരു സന്ദേശമായി എല്ലാവരിലും എത്തട്ടെ ഈ കുറിപ്പ്.
നല്ലൊരു വിഷയം അവതരിപ്പിച്ച ലേഖികക്കും അതിനെ മനോഹരമായി പരിഭാഷപ്പെടുത്തിയ ഷുക്കൂറിനും അഭിനന്ദനങ്ങള്‍
അവസ്ഥകള്‍ സ്വാംശീകരിച്ച് എഴുതാന്‍ കഴിയുന്നത് നല്ല കഴിവാണ്.എഴുതിയ ആള്‍ക്കും വിവര്‍ത്തകനും ആശംസകള്‍
അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്ന ലേഖനം....നന്ദി ട്ടൊ...!
അഭിനന്ദനങ്ങള്‍...
പ്രസക്തമായ ലേഖനം
ഭാവുകങ്ങള്‍
നല്ല ഒരു ലേഖനത്തിന്റെ മൊഴിമാറ്റമെന്ന ഈ ഉദ്ദ്യമത്തിലൂടെ അപരിചിതമായ ഒട്ടേറെ അറിവുകള്‍ പകര്‍ന്നു തന്ന ശുക്കൂര്‍ ഭായ്ക്ക് അഭിനന്ദനങ്ങള്‍ ..... വ്യത്യസ്തമായൊരു ശൈലിയിലൂടെ .... ഒരു പാട് കാര്യങ്ങള്‍ പറഞ്ഞ ലെഖികക്കും.............. ആശംസകള്‍ ..:))
നല്ലൊരു ലേഖനം
വളരെ ഇഷ്ടമായി. ആശംസകള്‍
ഷുക്കൂര്‍ ."എന്റേ പ്രീയ കുറുമ്പനാ ഈ കറുമ്പന് "
എത്ര കണ്ടാലും മതി വരാത്ത ഒന്നാണ് എനിക്ക് ആന
ഒരുപാട് നേരുകളിലൂടെ നടത്തീ ഈ വിവര്‍ത്തനം
ഒരു കുട്ടികൊമ്പന്റെ മനസ്സിലൂടെ ..
അതെന്തായാലും നെട്ടിപട്ടം കെട്ടി അണിഞ്ഞു നില്ക്കുന്ന
അവനെ കാണാനൊരു ചന്തം തന്നെ കണ്ണെടുക്കില്ല ആരും ..ഈ വരികളിലും അതു തന്നെ വിളിച്ചൊതുന്നു നാട്ടാനകള്‍ കൂടുതല്‍ ജീവിക്കുന്നു , കൂടുതല്‍ സുഖമറിയുന്നു എന്ന്
പക്ഷേ ചിന്തിക്കേന്റ പല വിഷയങ്ങളുണ്ടിതില്
കുറെ നാള് ഇതിനു പിറകേ ഭ്രാന്ത് കേറീ നടന്നിരുന്നു ഞാന്‍ .കോടിയ പീഡനങ്ങള്‍ ഈ സഹ്യന്റെ മകന് എറ്റു വാങ്ങുന്നുണ്ട് നമ്മുക്കിടയില്‍ നിന്നും, തൊണ്ണൂറ് ശതമാനവും പ്രശ്നങ്ങളും
ആന ഉള്‍പെട്ടത് ഉണ്ടാകുന്നതില്‍ കാരണം നാം തന്നെ
ബാക്കിയുള്ളതായ മദപാടിന്റെ കാര്യത്തിലും , ആ സമയത്തും ഉല്‍സവ കാലമാണേല് അതും മറച്ചു വച്ച് എഴുന്നള്ളിക്കുന്നുണ്ട് പിന്നീട് അതിനു നേരിടേണ്ടീ വരുന്ന ദുരിതങ്ങള്‍ക്കും കണക്കില്ല
ഒരു മിണ്ടാപ്രാണിയൊട് കാഴ്ചയുടെ പേരിലും ആചാരങ്ങളുടെ പേരിലും , കാശിന്റെ പേരിലും കഷ്ടത സമ്മാനിക്കുമ്പൊള്‍ അവ പ്രതികരിക്കും അതു സ്വഭാവികമാണ് .കാട് മുഴുവന്‍ നാടാവുന്നു , കാടിന്റെ ഉള്ളിലും മനുഷ്യന്റെ അത്യാഗ്രഹം കൊണ്ടു കൂടൊരുക്കുന്നു അന്നം തേടുന്നു , അപ്പൊള്‍ കാട്ടിലേ ജീവികള്‍ അവരുടെ പാതകളില്‍ വിഹരിക്കുന്നതിന് അവരെ എങ്ങനെ കുറ്റപെടുത്തും .. ? ആനകളെ പരിപാലിക്കാനുള്ള മനസ്സും സമ്പത്തും വേണമെങ്കില്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങണം നാട്ടിലും കാട്ടിലും ഈ പാവങ്ങള്‍ക്ക് സ്വൈരമില്ല തന്നെ ..
കാട്ടിലേ തണുപ്പുള്ള പ്രദേശത്ത മാത്രം കണ്ടിരുന്ന
രാജവെമ്പാല പൊലും ചൂടുള്ള നമ്മുടെ നാട്ടിലേക്ക്
ഇറങ്ങി തുടങ്ങീ , അറിയണം നമ്മള് ചിലത്
ഈ വിവര്‍ത്തനം ഒരു മിണ്ടാപ്രാണിയുടെ മനസ്സിലേക്കുള്ള യാത്രയായ് , അവന്റെ നൊമ്പര പകര്ത്തലായീ ..
മുന്നത്തേ കമന്റില്‍ പറഞ്ഞ പോലെ ശ്രീലങ്കയിലേയും
തായ് ലാന്റിലേയും ആനക്കുള്ള അഭയ കേന്ദ്രങ്ങള്‍
അതിനേ കൂടുതലും ചൂഷണം ചെയ്യുന്ന നമ്മുടെ നാട്ടില്‍
വരാത്തത് നമ്മൂടെ പിടുപ്പുകേടു തന്നെ ..
തലയുയര്‍ത്തീ നില്ക്കുന്ന അവന്റെ മുന്നില്‍ .. നമിച്ചു പൊകും ആരാധനയോടെ നോക്കി പോകും .. അവനില്ലാതെ എന്തു പൂരവും കാഴ്ചകളും .. എങ്കിലും ..
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പൊള്‍ ഉണ്ടായേക്കുന്ന ചിലതൊക്കെ ( പുതിയ ആനകളെ വാങ്ങുകയും വില്‍ക്കുകയും
ചെയ്യുന്നതിന് വന്ന വിലക്കൊക്കെ ) പ്രതീക്ഷ നല്കുന്നു കൂടെയുള്ള നിയമ നടപടികളും ഒക്കെ ..
ഷുക്കൂര്‍ ,ഈ പോസ്റ്റിനു എന്റേ അഭിനന്ദനങ്ങള്‍
ഇതു പൊലെ മറഞ്ഞു പൊയേക്കാവുന്ന ചിലതിനെ
അതിന്റെ ചില വശങ്ങളെ കാട്ടി തരുവാന്‍ നമ്മുക്കാകട്ടെ ..
ആദ്യമായി ഇതു പോലെയുള്ള നല്ലൊരു ലേഖനം വിവര്‍ത്തനം നടത്തി വായനക്കാരുടെ മുന്നിലേക്കെത്തിച്ചതിന് അഭിനന്ദനങ്ങള്‍. ആ കുട്ടിയാനയുടെ പരിഭവങ്ങള്‍ ഒരു പരിവേദനമായി മാറുന്നതിന് മുമ്പ് അധികൃതര്‍ വേണ്ടത് ചെയ്യട്ടെ. സ്വന്തം ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്ന് കയറ്റം ആനക്കൂട്ടത്തെ എന്ന പോലെ മറ്റ് വന്യ മൃഗങ്ങളേയും ബാധിക്കുന്നുണ്ട്. വന്യ മൃഗങ്ങളെ വനത്തില്‍ തന്നെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. അവര്‍ അവിടെ പഴിച്ച് പൊയ്ക്കോളും. ആവാസ വ്യവസ്ഥയിലേക്കുള്ള കടന്ന് കയറ്റത്തെ ഭവനഭേദനമായി തന്നെ വിശേഷിപ്പിക്കാം ആശംസകള്‍ ഭായ്
ലേഖനം/വിവര്‍ത്തനം നന്നായി മാഷേ
വിവര്‍ത്തനം ആണ് എങ്കിലും , കൊള്ളാം വളരെ നന്നായി, കാട്ട് ജീവികളോടും പരിസ്ഥിതിയോടും നന്നായി വര്‍ത്തിക്കുവാന്‍ ഇതു സഹായിക്കട്ടെ .....
nannayi,oranayuda manasu vayichariyan mathram! hum kaaman!
ഷുക്കൂര്‍ .. ഞാനിട്ടിരുന്ന കമന്റ്
എവിടെ പോയീ .. മൂന്ന് ദിവസ്സം
മുന്നേ ഇട്ടിരുന്നു , അതു ഞാന്‍ കാണുകയും
ചെയ്തു , എന്തു പറ്റി ? സ്പാമില്‍ ഉണ്ടൊ ?
അതെ റിനീ, ആ കമെന്റ്റ് സ്പാമില്‍ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. താങ്കളുടെ വളരെ വിശദമായ ആ കമന്റ് ഇത്ര ദിവസവും സ്പാമില്‍ കഴിഞ്ഞതിലും ഞാന്‍ അത് ശ്രദ്ധിക്കാതെ പോയതിലും അതിയായ സങ്കടമുണ്ട്. മാപ്പ് ചോദിക്കുന്നു.
മൊഴിമാറ്റം നന്നായിട്ടുണ്ട്....
ഒപ്പം കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു...
ആശംസകള്‍...
നല്ലൊരു വിഷയം അവതരിപ്പിച്ച ലേഖികക്കും അതിനെ മനോഹരമായി പരിഭാഷപ്പെടുത്തിയ ഷുക്കൂര്‍ G അഭിനന്ദനങ്ങള്‍
ഈ ഭൂമിയുടെ അവകാശികൾ സോഷ്യൽ ആനിമലെന്ന് വിളിക്കുന്ന മനുഷ്യർ മാത്രമാണോ? അത്യാർത്തിപൂണ്ട മനുഷ്യർ അവന്റെ ലോകം തന്നെയാണ് നശിപ്പിക്കുന്നത്.
നല്ല പോസ്റ്റ്. വന്യ ജീവികളുടെ ആവാസ സ്ഥലങ്ങള്‍ കൈയേറി വല്ലപ്പോഴും അവ അതിലെ വന്നാല്‍ കാട്ടാന ശല്ല്യം,കാട്ടു പന്നി ശല്ല്യം എന്നൊക്കെ പുകിലെടുക്കുന്ന സ്വാര്താനായ മനുഷ്യന്റെ കണ്ണ് തുറപ്പിക്കാന്‍ ഈ പോസ്റ്റ് പര്യാപ്തമായെങ്കില്‍
അതീവ ഹൃദ്യമായ വിവര്‍ത്തനവും വിവരണവും.
നമ്മള് മൃഗങ്ങളെ പോലെ എന്നൊക്കെ പ്രയോഗിക്കുന്നത് കേട്ടാല്‍ നമ്മള് വളരെ ഉയര്‍ന്നവരാണെന്ന് തോന്നും.
സത്യത്തില്‍ മൃഗങ്ങള്‍ക്ക് നമ്മളെ പോലെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കാടിന്റെ മക്കള്‍ക്ക് മനുഷ്യര്‍ നല്കുന്ന മുറിപ്പാടുകള്‍ ... ദുഖത്തോടെ ..
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന കാടിന്റെ മക്കള്‍ക്ക് മനുഷ്യര്‍ നല്കുന്ന മുറിപ്പാടുകള്‍ ... ദുഖത്തോടെ ..
നമ്മുടെ നഷ്ടമായ പച്ചപ്പിന് വേണ്ടി,ചുഷണങ്ങള്‍ക്കെതിരെ ,ആത്യന്തികമായി മനുഷ്യനും സഹജീവികള്‍ക്കായി ഒരു ലേഖനം .ആശംസകള്‍
വിവര്‍ത്തനം നന്നായി കുടുതല്‍ അറിവ് കിട്ടി ആശംസകള്‍....
വേണം ഇത്തരം ചിന്തകള്‍ ധരാളമായി
ലേഖനം വളരെ പ്രസക്തം. അഭിനന്ദനങ്ങൾ.
പ്രിയ Shukoor
ഒരിക്കല്‍ ഇവിടെ വന്നു ഇതു വായിച്ചിരുന്നു
അന്ന് ഒരു കമന്റു പോസ്റ്റി എന്ന് കരുതി
ഇപ്പോള്‍ നോക്കിയപ്പോള്‍ ഇല്ല
ക്ഷമിക്കണം ഷുക്കൂര്‍.
റിനി ശബരി yude kamantu pole avidengaanum kidakkukayaano?
വളരെ പ്രസക്തമായ ഒരു വിഷയം
വളരെ തന്മയത്വത്തോടെ ഇവിടെ
അവതരിപ്പിച്ചു
പക്ഷെ ലേഖികയുടെ പേര് ചേര്‍ത്ത് കണ്ടില്ല
വീണ്ടും വരാം
പുതിയത് ?
.
ഒരു “ആനപോസ്റ്റ്“ തന്നെ ഈ ആനക്കാര്യം! ആനകൾ അവയുടെ ഭാഷയിൽ ഇങ്ങനെയൊക്കെ പറയുന്നുണ്ടാകും. ആശംസകൾ!
ഷുക്കൂര്‍ ജി,,
ഇത്തവണ ഒന്ന് മാറ്റി പ്പിടിച്ചു വല്ലേ നന്നായി ..നല്ല വിവര്‍ത്തനം നല്ല വായനാസുഖം !!
നല്ല ലേഖനം,
പരിചയപ്പെടുത്തിയതില്‍ സന്തോഷം :)
ലേഖനം വായിച്ചിരുന്നില്ല. വിവര്‍ത്തനത്തിനു നന്ദി.
ഒരു ആനക്കുട്ടിയുടെ ആത്മഗതം വളരെ ഇഷ്ടപ്പെട്ടു. നല്ല വിവർത്തനം.
വനനശീകരണം വരുത്തിവയ്ക്കുന്ന വിപത്താണിത്. ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നത് മനുഷ്യൻ മിക്കപ്പോഴും മറക്കുന്നു. ഇങ്ങനെ പോയാൽ എവിടെയെത്തി നില്ക്കും? മൃഗങ്ങളും, പക്ഷികളും, സസ്യലതാദികളും ഒന്നുമില്ലാതെ മനുഷ്യൻ മാത്രമുള്ള ഒരു ലോകത്തെക്കുറിച്ച് ആലോചിക്കാൻ തന്നെ പറ്റുന്നില്ല. അല്ല, അങ്ങനെയൊരു സ്ഥിതിയിൽ മനുഷ്യനു തന്നെ നിലനില്പുണ്ടാവുമോ ??
അതിനാൽ ഒരു നല്ല മാറ്റം പ്രതീക്ഷിക്കാം. . . അല്ലേ ?
നല്ല ലേഖനം,
Post a Comment