'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

15 January 2011

പ്രണയാതുരമായ ഒരു കൊലപാതകം

    
     വര്‍ഷങ്ങള്‍ നീണ്ട   ത്യാഗപൂര്‍ണമായ പ്രണയത്തിനൊടുവില്‍ പ്രാണപ്രിയനെ  സ്വന്തമാക്കിയപ്പോള്‍  ലോകം കീഴ്പ്പെടുത്തിയ സന്തോഷമായിരുന്നു.  മതി മറന്നുള്ള  ആഹ്ലാദത്തിമര്‍പ്പ്.  പ്രണയ കാലത്ത് തന്നെ ഹൃദയങ്ങള്‍ ഒന്നായിരുന്നു. വിവാഹശേഷം ഹൃദയങ്ങള്‍ക്ക്  മാത്രമല്ല ശരീരങ്ങള്‍ക്കും വെറും  നിമിഷങ്ങളുടെ വേര്‍പാട് പോലും അസഹ്യമായി.  ലോകം മുഴുക്കെ ഒരു പൂങ്കാവനമായി രൂപാന്തരം വന്നതു  പോലെ. മഴയുടെ കുളിരും വെയിലിന്‍റെ സുവര്‍ണ ശോഭയും നിലാവിന്‍റെ പ്രണയാതുരതയുമെല്ലാം മധുവിധുവിന്‍റെ  മാസ്മരികതയില്‍ ഒരു മായികവസന്തമായി  തോന്നി.  ഒരു കുഞ്ഞിക്കാല് കാണാനുള്ള   മോഹം  സ്വര്‍ഗ്ഗത്തില്‍  ഒരു കട്ടുറുമ്പ് ഇപ്പോള്‍ തന്നെ വേണ്ടെന്ന  പ്രിയതമന്‍റെ ആശ മൂലം  തല്‍ക്കാലം അസ്ഥാനത്തായി.  എങ്കിലും ചില ദുര്‍ബല നിമിഷങ്ങളിലെ  വികാര തീവ്രതക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്‍റെ  മാനസിക നിയന്ത്രണം എന്നെ അപ്രതീക്ഷിതമായി  ഗര്‍ഭിണിയാക്കി. 


     സ്വര്‍ഗീയ സുഖത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ നഷ്ടപ്പെട്ടേക്കുമെന്ന ഉത്കണ്‍ഠയില്‍  ഒരു നിമിഷം ഞങ്ങള്‍  അന്ധരായി. ലോകത്തോടാകെ അരിശം. ഒരു ഗര്‍ഭ കാലവും പ്രസവവും തീര്‍ച്ചയായും ഈ സ്വര്‍ഗീയത  തകിടം മറിക്കും. ഒന്നും ആലോചിക്കാനില്ല. നേരെ ആശുപത്രിയിലേക്ക്. കുടുംബ സുഹൃത്തായ ഡോക്ടര്‍ വിസമ്മതം പറഞ്ഞപ്പോള്‍ വലിയൊരു തുകക്കുള്ള ഇടപാടില്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു.   മധുവിധു പകര്‍ന്നു തരുന്ന അനുഭൂതി കുറച്ചു നാളത്തേക്കു കൂടി ആലോസരമില്ലാതെ ആസ്വദിക്കാന്‍  ചെയ്യുന്ന ക്രൂര കൃത്യത്തിന്‍റെ  ആഴം ഒട്ടുമാലോചിക്കാതെത്തന്നെ  പിറക്കാനിരുന്ന   പൊന്നോമനയുടെ കഴുത്തില്‍ ഞങ്ങള്‍  കത്തി വെച്ചു. 


     കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു.   പല്ല് മുളക്കാതെ  തൊണ്ണ് കാട്ടിച്ചിരിക്കുന്ന പിഞ്ചു പൈതലിന്‍റെ മുഖമാണ് കണ്ണടക്കുമ്പോഴേക്കും മനസ്സില്‍ തെളിയുന്നത്.  നെഞ്ചില്‍ അണകെട്ടി നിര്‍ത്തിയ മാതൃസ്നേഹം  പൊട്ടിയൊഴുകാന്‍ വെമ്പി   അടുത്ത് ചെല്ലുമ്പോഴേക്കും പക്ഷെ നിഷ്കളങ്കമായ ആ ചിരി ചോരയിറ്റുന്ന കഠാര  കണ്ട ഒരു അറവുമാടിന്‍റെ പേടിച്ചരണ്ട ദയനീയനോട്ടമായി പരിണമിക്കുകയും ചെയ്യുന്നു.  

     കരളേ,  വിസ്മയങ്ങളുടെ പറുദീസയായ ഈ ലോകത്ത്‌ ഒന്ന് പിറക്കാന്‍ പോലും അവസരം തരാതെ  നിന്നെ അറുകൊല ചെയ്ത  ഒരു മാതാവല്ലേ ഞാന്‍!  അന്ന് ആ ശ്രമത്തിനിടയില്‍  ഗര്‍ഭപാത്രം നശിച്ചു പോയത് കൊണ്ട് ‌ഏകാന്തതയുടെയും അവഗണനയുടെയും നരകക്കടല്‍ നീന്തിക്കടന്നു  ഞാനിന്ന്  വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു. നിന്നെ കൊലക്ക്‌ കൊടുത്തതിനു പകരമായി ഞാന്‍ സഹിച്ചതോര്‍ത്തെങ്കിലും ഈ പാപിക്ക് നീ മാപ്പ് തരില്ലേ! 
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം